29/04/2010

നരകക്കോഴി ( റീപോസ്റ്റ്)

( 30-01-2004 പ്രവാസി വര്‍ത്തമാനത്തില്‍ പ്രസിദ്ധീകരിച്ചത്‌)

ഹൈപ്പര്‍ മെഗാ മാര്‍ക്കറ്റുകളുടെ വിപണനതന്ത്രങ്ങള്‍ക്കിടയില്‍ തന്റെ 'ബഖാല' ഒന്ന് പിടിച്ചുനിര്‍ത്താന്‍ എന്ത് ചെയ്യണമെന്നു ഉച്ചഭക്ഷണത്തിന്റെ ആലസ്യത്തിലിരുന്നു ആലോചിക്കുമ്പോഴാണ് കടയുടെ ചില്ലുകള്‍ക്കിടയിലൂടെ വെളിയില്‍ നില്‍ക്കുന്ന ആ രൂപത്തെ അബൂക്ക ശ്രദ്ധിച്ചത്. ക്ഷീണിച്ച ശരീരവും നിരാശ നിഴലിക്കുന്ന മുഖവും ക്രമം തെറ്റി വളര്‍ന്ന താടിരോമങ്ങളും മുഷിഞ്ഞ വസ്ത്രവും. പുറത്ത്‌, തിളയ്ക്കുന്ന വെയില്‍. കൂടെ പഴുപ്പിക്കുന്ന ചൂടുകാറ്റും. തെല്ലോരാശ്വാസത്തിനു വേണ്ടിയാകണം കടയുടെ തണല്‍പറ്റി നില്‍ക്കുന്നത്.

അനങ്ങാതെ വിദൂരതയില്‍ കണ്ണുനട്ടുകൊണ്ടുള്ള നില്പ് കാണുബോള്‍ വിഷമം തോന്നുന്നുണ്ട്. ആവശ്യമില്ലാതെ അന്യന്‍റെ കാര്യങ്ങളിലിടപെടുന്നത് വിഴുപ്പെടുത്ത് സ്വയം ചുമലില്‍ വെക്കുന്നതിന് തുല്യമാണെന്ന് മിക്ക മലയാളികള്‍ക്കുമറിയാം. എന്നിട്ടും മറ്റുള്ളവരുടെ പ്രയാസങ്ങള്‍ കാണുമ്പോള്‍ പതറിപ്പോകുന്നു. പുതുതായി വന്നു ജോലി തരപ്പെടാത്തവര്‍, ഗത്യന്തരമില്ലാതെ സ്പോണ്‍സറുടെ അടുത്ത് നിന്ന് ഓടിപ്പോന്നവര്‍, പകര്‍ച്ചവ്യാധി പിടിപെട്ട് ഒറ്റപ്പെട്ടവര്‍ മുതലായവര്‍ക്ക് പലപ്പോഴും അബൂക്കാന്‍റെ ബഖാലയുടെ പിന്നിലുള്ള കൊച്ചുമുറി അഭയകേന്ദ്രമാണ്. അദേഹത്തിന്റെ ശ്രമഫലമായി പലര്‍ക്കും ജോലി തരപ്പെട്ടിട്ടുമുണ്ട്. ഒന്നും പ്രതീക്ഷിച്ചിട്ടല്ല ഇവയെല്ലാം..വഴിയില്‍ കാണുമ്പോള്‍ അവരുടെ ഒരു പുഞ്ചിരി തന്നെ അബുക്കാക്ക് ധാരാളം.

"ഒരു സിഗരറ്റ് തര്വോ?"

ദയനീയത സ്ഫുരിക്കുന്ന ചോദ്യം അബൂക്കയെ ഉണര്‍ത്തി.മലയാളിക്ക് മറ്റൊരു മലയാളിയെ തിരിച്ചറിയാന്‍ അത്രക്ക് സമയമൊന്നും വേണ്ടല്ലോ.

"അകത്തേക്കു വരൂ"

അരിച്ചാക്കിന്‍റെ പുറത്ത്‌ കടലാസു വിരിച്ച് അയാളെ അബൂക്ക ഇരുത്തി.

"പേരെന്താണ്"?

"അനീഷ്‌.."

"പുറത്തെ ചൂടിനെക്കാള്‍ കഠിനമല്ലേ അനീഷ്‌ എരിയുന്ന സിഗരറ്റിന്? തല്‍ക്കാലം ഇത് കഴിക്കൂ.."

ഫ്രിഡ്ജില്‍നിന്നുമെടുത്ത്‌ നല്‍കിയ ജ്യൂസ്‌ ആര്‍ത്തിയോടെ അനീഷ്‌ കഴിക്കുന്നത്‌ അബുക്ക നോക്കി നിന്നു.

"എന്ത് പറ്റി ..വല്ലാതെയിരിക്കുന്നല്ലോ?"

ഉത്തരമൊന്നും പറയാതെ അയാള്‍ ഇരുന്നു.അയാളുടെ കണ്‍കോണുകളില്‍  ഉറവ പൊട്ടുന്നതായി അബുക്കാക്ക്‌ തോന്നി.

"എവിടെ ജോലി ചെയ്യുന്നു?"

അതിനുത്തരമേന്നോണം അനീഷ്‌ ദയനീയ ഭാവത്തില്‍ നോക്കുകയും കണ്ണുകള്‍ സജലങ്ങളാവുകയും ചെയ്തു.

"സാരമില്ല.. വിശ്രമിക്കൂ "

കടയില്‍ കയറി വന്ന പാകിസ്ഥാനി പെണ്‍കുട്ടി ആവശ്യപ്പെട്ട സാധനങ്ങള്‍ എടുത്തുകൊടുക്കാന്‍ തുടങ്ങിയപ്പോഴാണ് അത്യാവശ്യമുള്ള പല സാധനങ്ങളും തീര്‍ന്നുപോയ കാര്യം വീണ്ടും ഓര്‍മ്മയിലെത്തുന്നത്. വാങ്ങേണ്ട സാധനങ്ങളുടെ ലിസ്റ്റും പണപ്പെട്ടി വെടിപ്പാക്കിയ പൊതിയും അബുക്ക കീശയില്‍ നിക്ഷേപിച്ചു.

അനീഷ്‌ പറഞ്ഞു തുടങ്ങി.SSLCക്ക് മാര്‍ക്ക് കുറവായതിനാല്‍ തുടര്‍ന്നു പഠിക്കാന്‍ ആഗ്രഹമുണ്ടായിരുന്നില്ല. പിന്നീടെപ്പോഴോ ഗള്‍ഫ്മോഹം മനസ്സിനുള്ളില്‍ കുടിയേറി. പറന്നെത്തുന്ന വിസയും പ്രതീക്ഷിച്ചു നാളുകളും വര്‍ഷങ്ങളും തള്ളിനീക്കി. പന്ത്രണ്ടുവര്‍ഷമായി ഇവിടെയുള്ള ജ്യേഷ്ഠനോട് പലതവണ സൂചിപ്പിച്ചു. അനുകൂലമായ ഒരു മറുപടി തരുന്നതോ പോകട്ടെ, നാട്ടില്‍ വരുമ്പോഴൊക്കെ 'നിനക്ക് പറ്റിയതല്ല ഗള്‍ഫ്‌' എന്ന് നിരുല്‍സാഹപ്പെടുത്താറായിരുന്നു പതിവ്. എന്നും എന്തോ ഈര്‍ഷ്യയുള്ള വിധത്തിലായിരുന്നു ജ്യേഷ്ഠന്‍റെ പെരുമാറ്റം. 'ഞാനാണ് കുടുംബം പുലര്‍ത്തുന്നത്' എന്ന ഒരു ഭാവം അവരുടെ പെരുമാറ്റത്തില്‍ പലപ്പോഴും പ്രകടവുമായിരുന്നു. ഒടുവില്‍ വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് വിസ അയച്ചു തന്നത്!

ഒരുപാട് പ്രതീക്ഷകളോടെയാണ്‌ വിമാനമിറങ്ങിയത്. എന്നാല്‍ ആദ്യദിനം മുതല്‍ തന്നെ എല്ലാം തകിടം മറിയുന്നവിധമായിരുന്നു. ഒരു വീട്ടില്‍ ഡ്രൈവര്‍ ആയിട്ടായിരുന്നു ജോലി. അതിരാവിലെ മുതല്‍ രാത്രി വരെ എല്ലാ ജോലികളും ചെയ്യണം. പരിചിതമല്ലാത്ത ഭാഷ, ആളുകള്‍. നേരത്തിനു ഭക്ഷണമില്ല, ഉള്ളത് തന്നെ വയറിനു പിടിക്കാത്തവ, പുറത്തു പോകാന്‍ അനുവാദമില്ല, തൊട്ടതിനും പിടിച്ചതിനും ഒക്കെ വഴക്ക്. പരമാവധി പിടിച്ചു നിന്നു. ദേഹോപദ്രവം ഏല്‍ക്കുമെന്നു തോന്നിയ നിമിഷം അവിടെ നിന്നു രക്ഷപ്പെട്ടു. ഇത്രയും വിഷമം പിടിച്ച സ്ഥലത്തേക്ക് ജ്യേഷ്ഠന്‍ എന്തിനാണ് വിസ എടുത്തതെന്ന് മനസ്സിലാകുന്നില്ല.

കരച്ചിലിന്‍റെ വക്കോളമെത്തിനില്‍ക്കുന്ന അനീഷിനെ അബുക്ക ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.

"എങ്ങനെ ഇവിടെയെത്തി?"

"ഇന്നലെ ഞാന്‍ അവിടെനിന്ന് ഓടിപ്പോന്നതാണ്, എങ്ങനെയോ ഇവിടെ എത്തിപ്പെട്ടു."

" ജ്യേഷ്ഠന്‍റെ ഫോണ്‍ നമ്പരോ മറ്റോ അറിയാമോ?"

"ഫോണ്‍ ചെയ്തു ശല്യപ്പെടുത്തുമെന്നു പേടിച്ചിട്ടാവണം നമ്പര്‍ തന്നിട്ടില്ല".

ജ്യേഷ്ഠനെ കണ്ടുപിടിക്കാന്‍ സഹായിക്കുന്ന പരമാവധി വിവരങ്ങള്‍ അബുക്ക അനീഷില്‍ നിന്ന് ശേഖരിച്ചു.

"ഉച്ചക്ക് വല്ലതും കഴിച്ചോ?"

"ഇല്ല".

"എനിക്കേതായാലും മാര്‍ക്കറ്റില്‍ നിന്ന് അത്യാവശ്യമായി കുറച്ചു സാധനങ്ങള്‍ വാങ്ങാനുണ്ട്. വരും വഴി ജ്യേഷ്ഠനെ എങ്ങനെയെങ്കിലും കണ്ടുപിടിച്ചു സംസാരിക്കാന്‍ ശ്രമിക്കാം. അനീഷ്‌ വിശ്രമിക്കു"

കടയില്‍ ജോലിചെയ്യുന്ന പയ്യനോട് അനീഷിനു ഭക്ഷണം വാങ്ങിക്കൊടുക്കാന്‍ ഏല്‍പ്പിച്ച് അബുക്ക പുറത്തിറങ്ങി. തന്റെ പഴയ പിക്കപ്പ് വാന്‍ സ്റ്റാര്‍ട്ട് ചെയ്തു.

സാധനങ്ങള്‍ വാങ്ങി വരുംവഴി അനീഷിന്റെ ജ്യേഷ്ഠനെ കണ്ടുപിടിക്കാന്‍ തീവ്രശ്രമം തന്നെ നടത്തി. തനിക്കറിയാവുന്ന സ്ഥലങ്ങളില്‍ എല്ലാം പരതി. പലരോടും ചോദിച്ചു. അവസാനം എത്തിപ്പെട്ടത് പാരഡയിസ്‌ റെസ്റ്റോരണ്ടില്‍. അതിനു പുറത്ത് ചില്ലലമാര പോലുള്ള പെട്ടിയില്‍ താഴെ അനേകം മെഴുകുതിരികള്‍ കത്തിച്ചുവെച്ച പോലെ തീനാളങ്ങള്‍! അതിനു മുകളിലായി കടുത്ത കമ്പി നെഞ്ചിലൂടെ നിരയായി കോര്‍ത്ത, തൂവല്‍ കളയപ്പെട്ട തലയില്ലാകോഴികള്‍ മെല്ലെ കറങ്ങിക്കൊണ്ടിരിക്കുന്നു. തീനാളങ്ങളുടെ ചൂടേറ്റ് അവയുടെ ശരീരത്തില്‍നിന്ന് ഈര്‍പ്പം പൊടിഞ്ഞ് താഴെ ഉറ്റിവീഴുന്നുണ്ടായിരുന്നു. അലമാരയുടെ ഇരുവശങ്ങളില്‍ നിന്നുള്ള വൈദ്യുതിവിളക്കിന്റെ പ്രകാശത്തില്‍ കോഴികള്‍ വെട്ടിത്തിളങ്ങുന്നു. മലയാളികള്‍ 'നരകക്കോഴി' എന്ന് ഓമനപ്പേര് വിളിക്കുന്ന ഇത് പലര്‍ക്കും ഇഷ്ടഭോജ്യമാണ്.

അബുക്ക രെസ്റൊരന്റില്‍ കയറി സപ്ലയരോട് അനീഷിന്റെ സഹോദരന്റെ പേര് പറഞ്ഞപ്പോള്‍ അടുക്കളയുടെ ഒരു ഭാഗത്തേക്ക് കൈ ചൂണ്ടി. വാതിലില്‍ നിന്ന് അകത്തേക്കു തലയിട്ടുനോക്കി. ആരോടോ ദേഷ്യം തീര്‍ക്കാനെന്നവണ്ണം മരവിച്ച മുഴുത്ത മല്‍സ്യങ്ങള്‍ വലിയ കത്തി ഉപയോഗിച്ച് മുറിച്ചു കൊണ്ടിരിക്കുന്ന ഒരാള്‍. അതിനപ്പുറം, നാല്പതു ഡിഗ്രി സ്വാഭാവിക താപത്തിന്റെയും ചുട്ടുപഴുത്ത പൊറോട്ടക്കല്ലിന്‍റെ ആവിയുടെയും ഇടയില്‍ പാതി വെന്ത ശരീരവുമായി മറ്റൊരാള്‍! മേരുങ്ങാന്‍ സ്വതേ വിസമ്മതിക്കുന്ന മൈദമാവിനെ മല്ലിട്ട് കീഴ്പ്പെടുത്തി പൊറോട്ടയാക്കി കല്ലിലിടുമ്പോള്‍ താളാത്മകമായി ,യാന്ത്രികമായി അയാള്‍ ചലിച്ചുകൊണ്ടിരിക്കുന്നു. ശരീരത്തില്‍നിന്ന് വിയര്‍പ്പ് ധാരയായി ഒഴുകുന്നു. തന്റെ വസ്ത്രം പരമാവധി വിയര്‍പ്പ് വലിച്ചെടുത്തിട്ടും ബാക്കി വന്നവ താഴെ തറയിലൂടെ ഒഴുകുന്നു.മുഖത്തുള്ളത് വിയര്‍പ്പാണോ കണ്ണീരാണോ എന്ന് തിരിച്ചറിയാന്‍ കഴിയുമായിരുന്നില്ല. ശുദ്ധജലവും ഉപ്പുവെള്ളവും സംഗമിക്കുന്ന അഴിമുഖത്തെ സംഘര്‍ഷാവസ്ഥ പോലെ, അയാളുടെ മുഖത്ത് എന്തോ പ്രക്ഷുബ്ധഭാവം രൂപപ്പെടുന്നതായി അബുക്കാക്ക് തോന്നി.

" റഫീഖ്..."

നിര്‍വികാരതയോടെ അയാള്‍ അബുക്കയെ തിരിഞ്ഞുനോക്കി 'ഞാന്‍ തന്നെ'എന്ന ഭാവത്തില്‍. അയാളോട് എന്ത് പറയണമെന്ന് അദേഹത്തിനു അറിയില്ലായിരുന്നു. പറയാന്‍ ഉദേശിച്ചിരുന്ന വാക്കുകള്‍ തോണ്ടയിലെവിടെയോ ഉടക്കിക്കിടന്നു.

" രണ്ടു റിയാലിന് പൊറോട്ട വേണം"

അതേ പറയാന്‍  കഴിഞ്ഞുള്ളു. പൊറോട്ടപൊതിയും വാങ്ങി കാശും കൊടുത്ത് അബുക്ക ക്ഷണത്തില്‍ പുറത്തിറങ്ങി. പുറത്തെ നരകക്കോഴികള്‍ അയാള്‍ക്കു മുന്നില്‍! തീനാളങ്ങള്‍ക്ക് മുകളില്‍ അവ കറങ്ങിക്കൊണ്ടേയിരിക്കുന്നു. നരകക്കോഴി ഒരിക്കലും അയാള്‍ കഴിച്ചിരുന്നില്ല. എന്തോ ഒരു വെറുപ്പ്‌. എന്നാലിപ്പോള്‍ അവ അയാളെ മാടിവിളിക്കുന്നു. വീണ്ടും രെസ്റൊരന്റിലേക്ക് കയറി. ജീവിതത്തിലാദ്യമായി ഒരു കോഴിക്ക് ഓര്‍ഡര്‍ ചെയ്തു.ചില്ലു കൂട് തുറന്നപ്പോള്‍ കുക്കിംഗ് ഗ്യാസിന്റെയും വെന്ത മാംസത്തിന്റെയും സമ്മിശ്രഗന്ധം മൂക്കിലേക്ക് തുളച്ചുകയറി.

പിക്കപ്പിന്റെ സീറ്റിലിരുന്ന് restaurant ന്‍റെ പേര് ഒന്നുകൂടി ശ്രദ്ധിച്ചു. ' Paradise' അഥവാ സ്വര്‍ഗ്ഗം! Paradise നു പുറത്ത്‌ ഒരു നരകക്കൂടാരം! അത് കഴിഞ്ഞകത്തു കടന്നാല്‍ സുഭിക്ഷതയുടെ ഒരു സ്വര്‍ഗ്ഗം! അതിനുമപ്പുറം അടുക്കളയില്‍ ഒരു വീണ്ടുമൊരു നരകം! അബുക്ക ചുണ്ടുകോട്ടി ചിരിച്ചു. അസ്ഥിവെളിവാകുന്ന സ്റ്റിയറിംഗിനെ തഴുകിക്കൊണ്ട് തന്‍റെ പഴയ പിക്കപ്പ് വാന്‍ നിയന്ത്രിക്കവേ എന്തൊക്കെയോ ചിന്തകള്‍ വരിഞ്ഞുമുറുക്കുന്നതായി തോന്നി. ജീവിതത്തിന്റെ അര്‍ത്ഥനിരര്‍ത്ഥതകളെക്കുറിച്ച് ആലോചിച്ചു വണ്ടിയോടിച്ചുകൊണ്ടിരുന്നതിനാല്‍ കടയെത്തിയതറിഞ്ഞില്ല. ആകാംക്ഷയോടെയിരിക്കുന്ന അനീഷിനു കൈയിലിരുന്ന പൊതി നീട്ടി. അബുക്കാന്റെ ചുണ്ടുകള്‍ എന്തോ പറയാനെന്ന പോലെ വിറകൊണ്ടു. എന്നാല്‍ അനീഷിനത് കേള്‍ക്കാന്‍ കഴിയുമായിരുന്നില്ല.

" അനീഷ്‌.., രുചികരമായ ഈ പൊറോട്ട ഭക്ഷിക്കുക. താങ്കളുടെ ജ്യേഷ്ഠന്‍റെ വിയര്‍പ്പ് ഇതില്‍ കലര്‍ന്നതിനാല്‍ വേണ്ടത്ര ഉപ്പുണ്ട്. ഒപ്പം അദ്ദേഹത്തിന്‍റെ  കണ്ണീരു കൂടി ഉള്ളതിനാല്‍ വേണ്ടത്ര മാര്‍ദ്ദവവുമുണ്ട്. ഇതിന്റെ കൂടെ ഈ കോഴിയും കഴിക്കുക.. ഇതാകുന്നു 'നരകക്കോഴി' അഥവാ താങ്കളുടെ ജ്യേഷ്ടന്‍!"

19/04/2010

തുടക്കം ഒടുക്കം

രോഗമില്ലാത്ത 'രോഗിണി'യായി അമ്മ മാസങ്ങളോളം ആശുപത്രി കയറിയിറങ്ങി.
പിന്നീട്, വീര്‍ത്ത വയറും വിളറിയ മുഖവുവായി പ്രസവവാര്‍ഡിനുള്ളിലേക്ക് .
കയ്യില്‍ ഫ്ലാസ്കും കീശ നിറയെ കടം വാങ്ങിയ കാശുമായി അച്ഛന്‍ ഭയപ്പാടോടെ വാര്‍ഡിന് പുറത്ത് .
ഞാന്‍ പിറന്നു വീണത്‌ ആ വാര്‍ഡിനുള്ളില്‍ .
ഞാനാദ്യം കണ്ടത് എന്റെ അമ്മയെ അല്ല, കയ്യില്‍ പഞ്ഞിയുമായി നില്‍ക്കുന്ന നഴ്സുമാരെ...
 കേട്ടത് മഹദ്‌വചനങ്ങളല്ല , യന്ത്രങ്ങളുടെ മുരള്‍ച്ചകള്‍
 നുണഞ്ഞത് തീര്‍ഥ ജലമല്ല  , പ്രധിരോധ തുള്ളി മരുന്നുകള്‍....
 ശ്വസിച്ചത് അമ്മയുടെ ഗന്ധമല്ല , മൂക്കുതുളക്കും മരുന്നിന്റെ  മണം ....
എന്നെ ആദ്യമായ് ഉമ്മ വച്ചത് അമ്മയല്ല, വൈദ്യന്റെ സ്റ്റെതസ്ക്കോപ്പുകള്‍  ...
പിന്നീട്  കുടിച്ച മുലപ്പാലിനോ , ആന്റിബയോട്ടിക്കുകളുടെ രുചിയും...

കാലം കടന്നു പോകേ, ഞാന്‍ സ്ഥിരമായി ആശുപത്രി കയറിയിറങ്ങി.
ഇപ്പോള്‍ എന്റെ ഉച്ച്വോസത്തിന്, ശരീരത്തിന്, വിയര്‍പ്പിന്, വിസര്‍ജ്യത്തിന് .. മരുന്നിന്റെ ഗന്ധം!!
പ്രായം 28 എന്നാലും കണ്ണുകള്‍ക്ക്‌ 82 ന്റെ ആലസ്യം.
ഇതാ  വീണ്ടും ആശുപത്രി ക്കിടക്കയില്‍ !
മൂക്കിലൂടെ, സിരകളിലൂടെ , വായിലൂടെ വീണ്ടും വീണ്ടും വൈദ്യം യഥേഷ്ടം കയറിയിറങ്ങി .
കയ്യില്‍ പഞ്ഞിയുമായി വീണ്ടും നഴ്സുമാര്‍!
ഞാന്‍ ഊഹിച്ചതല്ല- തുടക്കവും ഒടുക്കവും ഒരേ ഇടമാകുമെന്ന്!
തീരെ പ്രതീക്ഷിച്ചതല്ല- ആദ്യവും അവസാനവും പഞ്ഞി തനിക്ക് തുണയാവുമെന്ന്!
എന്റെ മൂക്കില്‍ അവ തിരുകിക്കയറ്റപ്പെടുമെന്ന്!!!!

04/04/2010

പതിരില്ലാപഴഞ്ചൊല്ലുകള്‍

മരണത്തെ എപ്പോഴും ഓര്‍ക്കുന്നത് നല്ലതാണന്നാണ് എന്റെ അഭിപ്രായം. അത് അഹങ്കാരത്തെ കുറക്കുകയും മനുഷന്റെ നിസ്സാരതയും നിസ്സഹായതയും വെളിപ്പെടുത്തുകയും ചെയ്യുന്നു. മരണത്തെ ബന്ധപ്പെടുത്തി അനേകം പഴമൊഴികളുണ്ട്. അവ പലതും ഓരോ പുസ്തകം വായിച്ച അറിവ് നമുക്ക് നല്‍കുന്നുമുണ്ട്. ഞാന്‍ ശേഖരിച്ച അല്പം പഴഞ്ചൊല്ലുകള്‍ നിങ്ങളുമായി പങ്കുവെക്കുന്നു. നിങ്ങള്‍ക്കറിയാവുന്നവ കമന്റു ചെയ്യുക.


- ആദ്യ ശ്വാസം അന്ത്യശ്വാസത്തിന്റെ ആരംഭമാണ്.
- ആദ്യമുണ്ടെങ്കില്‍ അവസാനവുമുണ്ട്
- ആറിലും ചാവും നൂറിലും ചാവും.
- താന്‍ മരിക്കേണ്ടവനാണ് എന്ന് അറിയാമെന്കിലും എപ്പോള്‍ മരിക്കുമെന്ന് ഒരുത്തനും അറിയില്ല  .
- മരണത്തിനൊഴിച്ചു മറ്റെല്ലാത്തിനും പരിഹാരമുണ്ട്.
- തൊട്ടിലിനോട് അമ്മ പാടുന്നത് ശ്മശാനം വരെ നിലനില്‍ക്കുന്നു.
- ആറടി മണ്ണ് എല്ലാ മനുഷ്യരെയും തുല്യരാക്കുന്നു .
- നിങ്ങള്‍ക്കൊരിക്കലും ഒഴിവാക്കാനാവാത്ത ഒരു ശവസംസ്കാരചടങ്ങുണ്ട് , അതു നിങ്ങളുടേത് തന്നെയാണ്.
- നിങ്ങളുടെ ശേഷിക്കുന്ന ജീവിതത്തിന്റെ ആദ്യത്തെ ദിവസമാണ് ഇന്ന്.
- വൈദ്യന്മാര്‍ ഉണ്ടായിട്ടും മരിക്കുന്നത് വരെയേ നാം ജീവിക്കുന്നുള്ളൂ .
- ഒരാള്‍ ജനിച്ചാലുടന്‍ മരിക്കാന്‍ തുടങ്ങുന്നു.
- രോഗവും മരണവും ഒരു മുഖവും തിരിച്ചറിയുന്നില്ല.
- മരണത്തെ ഭയപ്പെടുന്നവന്‍ ജീവിക്കുന്നില്ല.
- കൂടുതല്‍ ഉറങ്ങരുത് . വേണ്ടത്ര ഉറക്കം നമുക്ക് ശ്മശാനത്തില്‍ ലഭ്യമാണ്.
- തൊട്ടില്‍ മുതല്‍ ശവപ്പെട്ടി വരെ എല്ലാം അനിശ്ചിതം.
- മരണം ബധിരമായതിനാല്‍ ഒരു നിഷേധവും കേള്‍ക്കുന്നില്ല.
- ഒരിക്കലും രോഗം വരാത്തവന്‍ ആദ്യ രോഗത്തില്‍ തന്നെ മരിക്കുന്നു.
-  ഒരിക്കല്‍ മരിക്കുമെന്ന് എല്ലാവര്‍ക്കുമറിയാം .എന്നാല്‍ അത് പെട്ടെന്ന് ഉണ്ടാവില്ലെന്ന് അവന്‍ വൃഥാ കരുതുന്നു.
- രാജാവിന്റെ പൊടിയില്‍ നിന്ന് കോമാളിയുടെ പൊടി തിരിച്ചറിയാവുന്ന അടയാളമൊന്നും ശ്മശാനത്തിനില്ല.
- ഓര്‍ക്കുക. അവസാനത്തെ കുപ്പായം കീശയില്ലാതെയാണ് നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്.
- കരഞ്ഞു കൊണ്ട് നാം ജനിക്കുന്നു, വേവലാതിപ്പെട്ടു കൊണ്ട് ജീവിക്കുന്നു,  നിരാശനായി മരിക്കുന്നു.