25/01/2011

കൊക്കിനുവെച്ചത് ...


( 17/10/2003 നു വര്‍ത്തമാനം പത്രത്തില്‍ പ്രസിദ്ധീകരിച്ചത്)

'ഗ്വണ്ടനാമോ ജയില്‍ ഇതിനേക്കാള്‍ ഭേദമായിരിക്കും'   പ്രമോദ്‌ അവന്റെ വിഷമം മറച്ചുവച്ചില്ല.
'ഇന്നലെ ജോലിസമയത്ത് ഉറക്കം തൂങ്ങിയത്തിനു എന്നെ മാനേജര്‍ ശകാരിച്ചത് നിങ്ങളും കേട്ടതല്ലേ?'    സ്വതവേ സങ്കടക്കാരനായ ഖാദര്‍ പറഞ്ഞു.
'എന്റെ ഭാവിവധു ഇയാളുടെ ഇനമെങ്കില്‍ എന്റെ ജീവിതം കട്ടപ്പൊക'  അടുത്തിടെ വിവാഹിതനാകാന്‍ പോകുന്ന ബാബുവിന്‍റെ ചിന്ത അതായിരുന്നു.

താന്‍ കാരണം മുറിയിലുള്ള മറ്റുള്ളവരുടെ ഉറക്കം നഷ്ടപ്പെടുക.പക്ഷെ താനൊന്നുമറിയാതെ സ്വസ്ഥമായുറങ്ങുക. വല്ലാത്ത കഷ്ടം! കണ്ണും മൂക്കുമൊക്കെ നമുക്ക് അടച്ചു പിടിക്കാം. പക്ഷെ ചെവി പൊത്തിയാലും രക്ഷയില്ലല്ലോ ദൈവമേ.. ഞാന്‍ മനസ്സില്‍ കരുതി.

ഒരാഴ്ചയായി ഈ ദുരിതം തുടങ്ങിയിട്ട്. മുംബെയിലെ ഒരു ഗാര്‍മെന്‍റ് കമ്പനിയില്‍ ജോലി ചെയ്യുന്നവരാണ് ഞങ്ങള്‍. എല്ലാവരും അവരവര്‍ക്ക് സൌകര്യപ്പെട്ടിടങ്ങളില്‍ ആയിരുന്നു താമസിച്ചിരുന്നത്.  മനമില്ലമനസ്സോടെയെങ്കിലും കഴിഞ്ഞ ദിവസം കമ്പനി താമസ സൗകര്യം തരപ്പെടുത്തിത്തന്നതില്‍ എല്ലാവരും തെല്ല് സന്തോഷിച്ചതുമാണ്. സ്വന്തം പോക്കറ്റില്‍നിന്ന് മുറിവാടക കൊടുക്കുന്നതില്‍ ആര്‍ക്കും താല്പര്യം ഇല്ലെന്നതു തന്നെ കാരണം. പലയിടങ്ങളില്‍ താമസിച്ചിരുന്നവര്‍ കമ്പനിവക മുറികളില്‍ ഒന്നിച്ചു. അങ്ങനെ പിണഞ്ഞ ഒരു വയ്യാവേലിയാണ് ഞങ്ങളുടെ ഇപ്പോഴത്തെ പ്രശ്നം. ദാസപ്പന്‍ചേട്ടന്‍റെ കൂര്‍ക്കംവലി കാരണം ഒരാഴ്ചയായി നിദ്ര ഞങ്ങളെത്തേടി വന്നിട്ട്. എന്നാല്‍ അങ്ങേര്‍ സമൃദ്ധമായി ഉറങ്ങുകയും ചെയ്യുന്നു. ഭൂമി കുലുങ്ങിയാലും ഉറക്കത്തിനു ഭംഗം വരുന്ന പ്രശ്നമില്ല. നിമ്നോന്നതങ്ങളിലൂടെ പായുന്ന ലോറി,ഗിയറുകള്‍ മാറ്റുകയും ഹോണടിക്കുകയും ബ്രേക്കിടുകയുമൊക്കെ ചെയ്യുന്നത്പോലെ കൂര്‍ക്കംവലിയുടെ പല നിലകളിലേക്കും ദാസപ്പന്‍ സഞ്ചരിക്കുന്നു. ഈ കൂര്‍ക്കംവലി കാരണം ശാരീരികവും മാനസികവുമായി ഞങ്ങള്‍ക്കുണ്ടാകുന്ന വിഷമതകളെപ്പറ്റി ദാസപ്പനെ ധരിപ്പിച്ചെങ്കിലും 'ഞാനൊന്നുമറിഞ്ഞില്ല രാമനാരായണ' എന്ന മട്ടില്‍ മന്ദഹസിക്കുകയാണ് ചെയ്തത്.  ഉറക്കത്തില്‍നിന്ന് വിളിച്ചുണര്‍ത്തിയാലും ഒരു മിനിറ്റിന്റെ ഇടവേളയ്ക്കുശേഷം പൂര്‍വ്വാധികം ഭംഗിയായി അയാള്‍ കൂര്‍ക്കം വലിക്കാറാണ്  പതിവ്.

കലിപൂണ്ട ബാബു ഒരുനാള്‍ രാത്രി ഓലപ്പടക്കം കൊണ്ടുവന്നു മുറിയില്‍ പ്രയോഗിച്ചുനോക്കി. പൊടുന്നനെ ഞെട്ടിയുണര്‍ന്ന ദാസപ്പന്‍ ഭീതിയോടെ കിടക്കയില്‍ എഴുന്നേറ്റിരുന്നു ചുറ്റും നോക്കി. ഒന്നുമറിയാത്ത പോലെ ഞങ്ങള്‍ ഉറക്കം നടിച്ചു. ഓലപ്പടക്കതിന്റെ കാശുപോയത് മിച്ചം! രണ്ടുമിനിറ്റിനകം പൂര്‍വ്വാധികം ഭംഗിയായി തന്റെ കലാപരിപാടി തുടര്‍ന്നു.

പലവിദ്യകളും ഞങ്ങള്‍ പ്രയോഗിച്ചെങ്കിലും എല്ലാം വൃഥാവിലായികൊണ്ടിരുന്നു. മുറിവാടക നഷ്ടമായാലും വേണ്ടില്ല, പഴയസങ്കേതങ്ങളിലേക്ക് തിരിച്ചുചെല്ലാമെന്ന് വച്ചാലും രക്ഷയില്ല. ഇതിനകം വേറെയാളുകള്‍ അവിടെ താമസമാക്കിയിരിക്കും.  ഈ മഹാനഗരത്തില്‍ കുറഞ്ഞവാടകയ്ക്ക് സ്ഥിരതാമസത്തിന്  പെട്ടെന്ന് സൌകര്യപ്പടുക പ്രയാസകരമാണ്. 
   ഒരു പ്രതിവിധിക്കുവേണ്ടി ഞങ്ങള്‍ കൂലങ്കഷമായ ചിന്തയില്‍ മുഴുകി. അവസാനം പ്രമോദിന്റെ മണ്ടയില്‍ ഒരു ആശയമുദിച്ചു. അത് പ്രയോഗിക്കാന്‍ തന്നെ ഞങ്ങള്‍ തീരുമാനിച്ചു. ദാസപ്പന്‍ നല്ല ഉറക്കം. അല്പം വെള്ളം കൊണ്ടുവന്ന് ദാസപ്പന്റെ കിടക്കയുടെ മധ്യഭാഗത്ത്‌തന്നെ ഒഴിച്ച് ഒന്നുമറിയാത്തപോലെ ഞങ്ങള്‍ കിടന്നു.  കാലത്ത് ദാസപ്പന്‍ ഉറക്കമുണര്‍ന്നപ്പോള്‍ ഞങ്ങള്‍ അഭിനയം തുടങ്ങി.
"ഖാദറേ എന്താണ് മുറിയില്‍ വല്ലാത്ത നാറ്റം?"
"ശരിയാ, ഞാനുമത് പറയാനിരിക്കുകയായിരുന്നു"
ഞങ്ങള്‍ തിരച്ചിലാരംഭിച്ചു. ഒന്നുമറിയാതെ ദാസപ്പന്‍ ഞങ്ങളെ ശ്രദ്ധിച്ചു. ഒടുവില്‍ ബാബു നാറ്റത്തിന്‍റെ ഉറവിടം 'കണ്ടെത്തി'.
"വയസ്സിത്രയായിട്ടും കിടക്കയില്‍ മുള്ളുന്ന സ്വഭാവം ഉണ്ടല്ലേ ? വൃത്തികെട്.."  ബാബു ദാസപ്പന്റെ നേരെ തിരിഞ്ഞു. 
" ഇത് ശരിയാവില്ല. കൂര്‍ക്കംവലിക്കൊപ്പം ഇത്തരം അസുഖം കൂടി ഉണ്ടെങ്കില്‍ വേഗം വേറെ വഴിനോക്കണം".
ഞങ്ങള്‍ ഏകസ്വരത്തില്‍ അത് പിന്താങ്ങി. ജാള്യത നിഴലിക്കുന്ന മുഖവുമായി ദാസപ്പന്‍ ഞങ്ങളുടെ മുഖത്തുനോക്കാതെ പുറത്തിറങ്ങിയപ്പോള്‍ ആകാംക്ഷയോടെ ഞങ്ങളിരുന്നു.

കയ്യിലൊരു പൊതിയുമായിട്ടാണ്  അന്ന് രാത്രി മുറിയിലേക്ക് ദാസപ്പന്‍ കയറിവന്നത്. ഞങ്ങള്‍ വിഷയം വീണ്ടുമവതരിപ്പിച്ചു. 
"ഇരുപതുവര്‍ഷമായി ഞാന്‍ മുംബെയില്‍. ഇതുവരെ ഇത്തരം ഒരു അസുഖവും ഉണ്ടായിട്ടില്ല. ഏതായാലും ഞാന്‍ വൈദ്യനെ കണ്ടു മരുന്ന് വാങ്ങിച്ചിട്ടുണ്ട്. ഇനിയങ്ങനെ ഉണ്ടാവില്ലെന്ന് കരുതാം". നിഷ്കളങ്കത സ്ഫുരിക്കുന്ന വാക്കുകള്‍! ഞങ്ങള്‍ ഒന്നും മിണ്ടിയില്ല. എല്ലാവരുടെയും മുഖത്ത് കുറ്റബോധം നിഴലിക്കുന്നപോലെ എനിക്ക് തോന്നി.

അന്നും പതിവ്പോലെ ദാസപ്പന്‍ തന്റെ കൂര്‍ക്കംവലി ആരംഭിച്ചു. കുറ്റബോധവും മറ്റും എങ്ങോ പോയ്മറഞ്ഞു. സങ്കടവും ദേഷ്യവും ഇടകലര്‍ന്ന രാത്രിയില്‍ അവസാനം ഞങ്ങള്‍ അറ്റകൈക്ക് ഒറ്റമൂലി കണ്ടെത്തി. അതുമൂലം ഉണ്ടായേക്കാവുന്ന ഏതു പ്രതിസന്ധിയും ഒന്നിച്ചു നേരിടാനും ഞങ്ങള്‍ തീരുമാനിച്ചു. ദാസപ്പന്‍ തന്റെ കലാപരിപാടിയില്‍ മുഴുകിക്കിടപ്പാണ്. എന്തുചെയ്താലും എഴുന്നെല്‍ക്കില്ലെന്നും ഞങ്ങള്‍ക്കറിയാം. ഞങ്ങള്‍ നാലുപേര്‍ ദാസപ്പന്റെ കട്ടിലിന്റെ നാലുഭാഗവും പിടിച്ചു മെല്ലെ മുറിക്കു വെളിയിലേക്ക്.... ഗലിയുടെ ഓരത്തായി കട്ടില്‍ ഒതുക്കിവച്ചു. ആരും കണ്ടില്ല. അന്ന് ഞങ്ങള്‍ സുഖമായി ഉറങ്ങി. പിറ്റേന്ന് ഏറെ വൈകിയാണ് ഉറക്കമുണര്‍ന്നത്. ജോലിസ്ഥലത്തെത്തിയപ്പോള്‍ ഒന്നുമറിയാത്തപോലെ ദാസപ്പന്‍ ജോലിയില്‍ വ്യാപൃതനായിരിക്കുന്നു.

മധ്യാഹ്നമായപ്പോള്‍ അരദിവസത്തെ അവധിയെടുത്ത് അയാള്‍ എങ്ങോ പോയെന്നറിഞ്ഞു. വൈകീട്ട് മുറിയിലെത്തിയപ്പോഴേക്കും തന്റെ സാമഗ്രികളുമായി ദാസപ്പന്‍ സ്ഥലം വിട്ടിരുന്നു. അങ്ങനെ സന്തോഷത്തോടെയും ആകാംക്ഷയോടെയും ഞങ്ങളിരിക്കവേ തൊട്ടപ്പുറത്തെ കടമുതലാളിയായ  പഞ്ചാബി കടന്നുവരുന്നു. കുശലാന്വേഷണത്തിനിടെ ദാസപ്പന്റെ പ്രശ്നവും ചര്‍ച്ചചെയ്തു. ഒരു ചെറുചിരിയോടെ പഞ്ചാബി മറ്റു ചില കാര്യങ്ങള്‍ ഞങ്ങളെ ധരിപ്പിച്ചു.
രണ്ടാഴ്ചമുന്‍പ്‌ ഇരട്ടക്കൊലപാതകം നടന്ന മുറിയിലാണ് ഞങ്ങളിപ്പോള്‍ താമസിക്കുന്നതെന്നും ഇന്ന് രാവിലെ അക്കാര്യമറിഞ്ഞതിനാലാണ് ദാസപ്പന്‍ ക്ഷണത്തില്‍ സ്ഥലം കാലിയാക്കിയതെന്നും അയാള്‍ പറഞ്ഞപ്പോള്‍, ഭൂത പ്രേത യക്ഷി ത്രയങ്ങളിലൊന്നും തരിമ്പും വിശ്വാസമില്ലാതിരുന്ന എന്റെ ഉള്ളിലും പൊടുന്നനെ കൊള്ളിയാന്‍ മിന്നി. മറ്റുള്ളവര്‍ ഭീതിയോടെ പരസ്പരം നോക്കി. പ്രേതകഥകളിലൊക്കെ ആഴത്തില്‍ വിശ്വാസമുള്ള ദാസപ്പന്‍ ത്ധടുതിയില്‍ മുറി കാലിയാക്കിയത് സ്വാഭാവികം. മുറിയില്‍ ചോരയില്‍ കുതിര്‍ന്ന ശവശരീരങ്ങള്‍ കണ്ണുകള്‍ തുറിച്ചു ഞങ്ങളെത്തന്നെ നോക്കുന്നപോലെ തോന്നി. തെല്ല് ഭീതിയോടെ എല്ലാവരും മുറിക്കുവെളിയിലിറങ്ങി.

ഞങ്ങളുടെ മാനസികാവസ്ഥ തിരിച്ചറിഞ്ഞു പഞ്ചാബി ഞങ്ങളെ സമാധാനിപ്പിച്ചെന്കിലും രാത്രിയോടടുക്കുംതോറും മുറിയില്‍ കയറാനുള്ള ധൈര്യം കുറഞ്ഞു കുറഞ്ഞു വന്നു. അന്തിയുറങ്ങാനെന്തു ചെയ്യണമെന്ന അന്തംവിട്ട ചിന്തയിലിരിക്കെ, എടുക്കാന്‍ മറന്ന ഏതോ സാധനത്തിനുവേണ്ടി ദാസപ്പന്‍ കയറിവന്നു. ഒന്നും ഉരിയാടാതെ മുറിക്കുവെളിയില്‍ വിഷമിച്ചിരിക്കുന്ന ഞങ്ങളെ കണ്ടപ്പോള്‍ അയാള്‍ പുഞ്ചിരിച്ചു. ആ ചിരിയില്‍ ഒരുപാട് അര്‍ഥങ്ങള്‍ ഒളിഞ്ഞിരിക്കുന്നതായി ഞങ്ങള്‍ക്ക് തോന്നി. മുംബെയില്‍ പത്തിരുപതുവര്‍ഷം  പഴക്കമുള്ള ദാസപ്പന് പെട്ടെന്ന് ഒരു താമസസ്ഥലം കണ്ടെത്താന്‍ ബുദ്ധിമുട്ടുണ്ടായിക്കാണില്ല. തെല്ല് ജാള്യതയോടെ ഞങ്ങളുടെ നിസ്സഹാവാസ്ഥയും മറ്റും ദാസപ്പനോട് വിവരിച്ചപ്പോള്‍ അയാളുടെ പ്രതികരണം ഞങ്ങളെ അമ്പരപ്പിക്കുകയും ഒപ്പം സന്തോഷിപ്പിക്കുകയും ചെയ്യുന്നതായിരുന്നു. 
  "പ്രേതങ്ങളിലും ആത്മാക്കളിലുമൊന്നും നിങ്ങള്ക്ക് തീരെ വിശ്വാസമില്ലായിരുന്നല്ലോ. അര്‍ദ്ധരാത്രി മുറിയില്‍ ഘോരശബ്ദം ഉണ്ടാവുക, ഇത്രയും കാലത്തിനിടയില്‍ സംഭവിക്കാത്തവിധം കിടക്കയില്‍ മുള്ളിയതായി അനുഭവപ്പെടുക, ഇന്ന് രാവിലെ ഉറക്കമുണര്‍ന്നപ്പോള്‍ മുറിക്കുവെളിയില്‍ വഴിയോരത്താവുക,  തിരിച്ചുമുറിയിലേക്ക് വന്നപ്പോള്‍ വാതില്‍ പൂട്ടിയിരിക്കുന്നതായി കാണപ്പെടുക.... ഗതിയില്ലാതെ അലയുന്ന രണ്ടു ആത്മാക്കളുള്ള ഈ മുറിയില്‍ താമസിച്ചാല്‍  ഇതിലപ്പുറവും നടന്നെന്നിരിക്കും!!!

എന്തു പറയണമെന്നറിയാതെ ഞങ്ങള്‍ മുഖത്തോടുമുഖം നോക്കി. ഏതായാലും തന്റെ പുതിയ സങ്കേതത്തിലേക്ക് ദാസപ്പന്‍ സന്തോഷപൂര്‍വ്വം ഞങ്ങളെ സ്വാഗതം ചെയ്തു. കൂടുതലൊന്നും ആലോചിക്കാന്‍ നിന്നില്ല, ശവശരീരങ്ങളുടെ ഭീതിപ്പെടുത്തുന്ന ഓര്‍മ്മകളില്‍നിന്ന് കൂര്‍ക്കംവലിയുടെ ചൂടുള്ളരാത്രികളിലേക്ക് ഞങ്ങള്‍ വേഗം യാത്രതിരിച്ചു.

17/01/2011

യോഗ -- ഭാഗം ആറ്





(വൈകി വന്നവര്‍ക്കായി, പഴയ ഭാഗങ്ങളുടെ ലിങ്ക് താഴെ)
യോഗ ഭാഗം -ഒന്ന് 
യോഗ ഭാഗം -രണ്ട്  
യോഗ ഭാഗം -മൂന്ന് 
യോഗ ഭാഗം -നാല്  
യോഗ ഭാഗം -അഞ്ച്  


"do well or be still" എന്നാണല്ലോ സായിപ്പ്‌ പറഞ്ഞിരിക്കുന്നത്! ( നന്നായി ചെയ്യ്. ഇല്ലെങ്കി മിണ്ടാതിരിയെടെയ്.. എന്ന് വേണേല്‍ മലയാളീകരിക്കാം). ചെയ്യുന്ന തൊഴിലില്‍ ആത്മാര്‍ത്ഥത കാണിക്കുന്നതിലും പുതിയ പരീക്ഷണ നിരീക്ഷണങ്ങള്‍ നടത്തുന്നതിലുമുള്ള അവരുടെ അര്‍പ്പണബോധത്തെ നാം അംഗീകരിച്ചേ മതിയാവൂ. നമ്മുടെ ആയുര്‍വേദവും യോഗയും കളരിയുമൊക്കെ ഇവന്‍മാരുടെ നാട്ടിലായിരുന്നു പിറവിയെടുത്തിരുന്നുവെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി എന്നാലോചിക്കുക. സായിപ്പിന്റെ നാട്ടില്‍ വളരാത്ത , നമ്മുടെ തൊടിയില്‍ വെറുതെ വളര്‍ന്നു പുഷ്പിച്ചു നശിച്ചുപോകുന്ന പല പൂവുകളുടെയും പേരോ മണമോ നമുക്കറിയില്ല . എന്നാല്‍ സായിപ്പ്‌ അതിന്‍റെ മണം  പെര്‍ഫ്യൂം കുപ്പിയിലാക്കി ഉയര്‍ന്നവിലക്ക് മാര്‍ക്കറ്റില്‍ ഇറക്കുകയും നാമത് വാങ്ങി മേനിയില്‍പുരട്ടി മേനിനടിക്കുകയും ചെയ്യുന്നു. സായിപ്പതു കണ്ടു ചിരിക്കുന്നു. 

മേല്‍ സൂചിപ്പിച്ച പ്രാചീന ഭാരതീയ സംഭാവനകള്‍ക്ക് അര്‍ഹിക്കുന്ന പ്രാധാന്യമോ സഹകരണമോ പരീക്ഷണങ്ങളോ നമ്മുടെ നാട്ടില്‍ കിട്ടുന്നുണ്ടോ എന്ന സംശയമാണ് ഇത്രയും എഴുതാന്‍ പ്രേരിപ്പിച്ചത്. ഇന്ത്യക്കാര്‍ക്ക് യോഗയും കളരിയും കഥകളിയും ഒക്കെ വിദേശികള്‍ പരിചയപ്പെടുത്തുന്ന ഒരു വിരോധാഭാസമാണ് ഇന്ന് പലയിടത്തും നാം കാണുന്നത്. എന്നാല്‍ ഈയിടെയായി ഈ ശാസ്ത്രശാഖകള്‍  കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നുവന്നത് സന്തോഷകരം തന്നെ. 
ഇനി നമുക്ക് ആസനത്തിലേക്ക് കടക്കാം ...
(ഇനി പ്രതിപാദിക്കുന്ന ആസനങ്ങള്‍ അല്പം സൂക്ഷമതയോടെ ചെയ്യേണ്ടതും നട്ടെല്ലിന് അസുഖമുള്ളവര്‍ ഒരു വൈദ്യന്റെ നിര്‍ദേശം സ്വീകരിക്കേണ്ടതുമാണ്. ഇതിനര്‍ഥം ഇത് അപകടകാരിയായ ഇനങ്ങള്‍ ആണെന്നല്ല. മറ്റു മിക്ക  അഭ്യാസ-വ്യായാമ മുറകള്‍ക്കും വിനോദങ്ങള്‍ക്കും  ഇത് ബാധകമാണ് ).

ഹലാസനം:
ഗുണങ്ങള്‍:
നട്ടെല്ലിന് ഏറ്റവും ഗുണം കിട്ടുന്ന ഒരു ഇനമാണിത്.  തടിയും തൂക്കവും കുറക്കാന്‍ ഇത് വഴി സാധിക്കും. ആസ്തമയും വായുകോപവും ഇല്ലാതാക്കും. ഹൃദയപേശികളെ ശക്തമാക്കും. മുഖത്തിന്‌ കൂടുതല്‍ തേജസ് ലഭിക്കും. ക്ഷീണം മാറും. യൌവനം നിലനിര്‍ത്തും.

ചെയ്യേണ്ട വിധം:
കലപ്പ (ഹലം) പോലെ തോന്നിക്കും വിധം ചെയ്യുന്ന ആസനമായതിനാലാണ്‌ ഇതിനു 'ഹലാസനം' എന്ന പേര്‍ വന്നത്. 
 മലര്‍ന്നുകിടന്നു  കൈകള്‍ മലര്‍ത്തി തലയ്ക്കു പിന്നില്‍ ചേര്‍ത്തുവക്കുക.(ചിത്രം ശ്രദ്ധിക്കുക) കാല്‍പാദങ്ങള്‍ രണ്ടും ചേര്‍ത്തു ശ്വാസം പൂര്‍ണ്ണമായി അകത്തേക്കെടുക്കുക. ശേഷം കാല്‍മുട്ടുകള്‍ വളയാതെ ഒരു കുതിപ്പോടെ കാലുകള്‍ ഒന്നിച്ച് മുകളിലേക്കുയര്‍ത്തുക. പിന്നീട് ശ്വാസം സാവധാനം പുറത്തേക്കു വിട്ടുകൊണ്ട് കാല്‍മുട്ടുകള്‍ വളയാതെ തലയ്ക്കു പിറകിലേക്ക് താഴ്ത്തി തറയില്‍ മുട്ടിച്ചു വക്കുക. ഇനി ശ്വാസം എടുത്തുകൊണ്ട് കാല്‍മുട്ടുകള്‍ വളയാതെ കാലുകള്‍ തലക്കുമുകളില്‍ എത്തിയ ശേഷം തുടര്‍ന്ന് ശ്വാസം വിട്ടുകൊണ്ട് കാലുകള്‍ മുന്നോട്ടു താഴ്ത്തി തറയിലേക്ക്  പൂര്‍വ്വ സ്ഥിതിയിലേക്ക് വരിക. 
ഇത് അഞ്ച് പ്രാവശ്യം ചെയ്യുക.
-----------------------------------------------------------------

മത്സ്യാസനം :

ഗുണങ്ങള്‍:
കഴുത്തിന്‌ നല്ല ബലം കിട്ടുന്നു. വയറിന്റെ പേശികള്‍ക്ക് അയവു ലഭിക്കുന്നു. ശ്വാസകോശസംബന്ധമായ എല്ലാ അസുഖങ്ങള്‍ക്കും ശമനം ലഭിക്കുന്നു. ആസ്തമ സുഖപ്പെടുന്നു. വയറ്റിനുള്ളിളെ മാലിന്യങ്ങളെ പുറംതള്ളുന്നു. നട്ടെല്ല് വേദന കുറയുന്നു. മലബന്ധം അകറ്റുന്നു.

ചെയ്യേണ്ട വിധം:
പത്മാസനത്തിലെന്ന പോലെ കാലുകള്‍ ചേര്‍ത്തുവക്കുക (ചിത്രം ശ്രദ്ധിക്കുക). ശേഷം മലര്‍ന്നു കിടക്കുക. കഴുത്ത് കഴിയുന്നത്ര പിന്നോട്ട് വളച്ച് നെറുക ഭാഗം തറയില്‍ കൊള്ളിച്ചു വക്കുക.  കൈകള്‍ രണ്ടും കാല്‍ വെള്ളയില്‍ വക്കുക.  ഈ നിലയില്‍ അല്പം ദീര്‍ഘ ശ്വാസോച്ഛ്വാസം ചെയ്യുക.   ഇനി കൈപത്തികള്‍ തറയില്‍ കുത്തി ബലം കൊടുത്തു തലയും കഴുത്തും പൂര്‍വ്വസ്ഥിതിയിലാക്കുക. ഇത് ഒരു പ്രാവശ്യം ചെയ്താല്‍ മതിയാകും .
----------------------------------------------------------

കണ്ഠപീഡാസനം:

ഗുണങ്ങള്‍:
നട്ടെല്ലിനും കഴുത്തിനും നെഞ്ചിനും നല്ല പ്രയോജനം ലഭിക്കുന്ന പ്രധാനപ്പെട്ട ഒരാസനമാണിത്. നടുവേദന ഇല്ലാതാക്കാനും നെഞ്ചിന്റെ പേശികള്‍ക്ക് ബലം വര്‍ധിക്കാനും ഇത് വളരെ നല്ലതാണ്. ദുര്‍മേദസ്സ് ഇല്ലാതാവും. വായുകോപം കുറയും. മുഖത്തിന്‌ കൂടുതല്‍ തേജസ് ലഭിക്കുന്നു.  അലസത ഇല്ലാതാകുന്നു. 

ചെയ്യേണ്ട വിധം :
മലര്‍ന്നു കിടന്നു കൈകള്‍ ശരീരത്തോട് ചേര്‍ത്തു പിടിച്ചു കൈപ്പത്തികള്‍ മലര്‍ത്തി വക്കുക. ശ്വാസം ഉള്ളിലെക്കെടുത്ത് കാല്‍മുട്ടുകള്‍ വളക്കാതെ മുകളിലേക്കുയര്‍ത്തുക. ശേഷം ശ്വാസം മെല്ലെ വിട്ടുകൊണ്ട് കാല്‍മുട്ടുകള്‍ മടക്കി ,ചിത്രത്തില്‍ കാണുന്ന പോലെ ചെവിയുടെ രണ്ടു വശത്തേക്ക് കാല്‍മുട്ടുകള്‍ കൊണ്ട് വരിക.   ശേഷം ശ്വാസം ഉള്ളിലെക്കെടുത്ത് കാലുകള്‍ മുകളിലെക്കുയര്‍ത്തുകയും പിന്നെ ശ്വാസം മെല്ലെ വിട്ടുകൊണ്ട് കാല്‍മുട്ട് വളക്കാതെ മുന്നോട്ട് തറയില്‍ കൊണ്ടുവക്കുക. ഇത് അഞ്ച് പ്രാവശ്യം ചെയ്യുക.(ആദ്യ ശ്രമത്തില്‍ ഇത് പൂര്‍ണഅവസ്ഥയിലേക്ക് എത്തിച്ചേരാന്‍ പ്രയാസമായിരിക്കും . സ്ഥിരമായ ശ്രമത്തിലൂടെ ചെയ്താല്‍ ഇതിന്റെ ഫലം അതിശയിപ്പിക്കുന്നതായിരിക്കും).
--------------------------------------------------------------

മയൂരാസനം:

ഗുണങ്ങള്‍:
കൈകളുടെ ശക്തി വര്‍ധിക്കുന്നു. ത്രിദോഷങ്ങളെ ഇല്ലാതാക്കുന്നു.  ആഹാരത്തില്‍ നിന്നുണ്ടാകുന്ന സകല ദോഷങ്ങളെയും നശിപ്പിക്കുന്നു. ഗ്യാസ്ട്രബിള്‍ , പുളിച്ചു തികട്ടല്‍ എന്നിവ ശമിപ്പിക്കുന്നു. ശരീരത്തിന് മൊത്തം ബലം ലഭിക്കുന്നു.

ചെയ്യേണ്ട വിധം :
മയൂരത്തെപ്പോലെ തോന്നിക്കും വിധമാണ് ഇതിന്റെ രീതി.
ഈ ആസനത്തിനു ബാലന്‍സിംഗ് പ്രധാനമാണ്. 
കൈപ്പത്തികള്‍ നിലത്ത് ഉറപ്പിച്ചു , വിരലുകള്‍ കാലുകള്‍ക്ക് നേരെ തിരിച്ച്,  കൈമുട്ടുകള്‍ നാഭിയുടെ ഇരുവശങ്ങളിലും ചേര്‍ത്തു വക്കുക. ശേഷം, ശരീരം വടി പോലെ ഉയര്‍ത്തി ചിത്രത്തില്‍ കാണുന്നത് പോലെ ചലനമില്ലാതെ ബാലന്‍സ്‌ ചെയ്തു നില്‍ക്കുക. ഒരു മിനിട്ട് ഈ നില്പ് തുടരാന്‍ കഴിഞ്ഞാല്‍ തന്നെ മയൂരാസനത്തിന്റെ ഫലം ലഭിക്കും.  തുടര്‍ച്ചയായ ശ്രമത്തിലൂടെ മാത്രമേ മയൂരാസനം ഭംഗിയായി ചെയ്യാന്‍ കഴിയൂ.

(അടുത്ത അധ്യായത്തോടെ നമുക്ക് 'ആസനം' അവസാനിപ്പിച്ചു അല്‍പം 'ആസനസ്ഥ'രാവാം).

ഏഴാം ഭാഗം വായിക്കാന്‍ ഇവിടെ അമര്‍ത്തുക 

06/01/2011

ഓട്ടം





ചെറുപ്പം മുതല്‍ തുടങ്ങിയ ഓട്ടമാണ്.
കളിക്കൂട്ടുകാരോടൊപ്പം മുറ്റത്തും പറമ്പിലും...
പിന്നെ വിദ്യാലയത്തിലേക്ക് .
അതുകഴിഞ്ഞ്... ഒരു ജോലി തരപ്പെടുത്താന്‍ വേണ്ടി .
ശേഷം...നിലനില്പിന്നായുള്ള നിലക്കാത്ത ഓട്ടമായിരുന്നു.
പിന്നീട്..  മറ്റുള്ളവരെ മറികടക്കാനുള്ള  മല്‍സര ഓട്ടത്തിലും..
എന്നും തിരക്കോടു തിരക്ക്!! തിരക്കുപിടിച്ച ഈ ഓട്ടത്തിനിടയില്‍ പലപ്പോഴും തോന്നിയിട്ടുണ്ട് , അല്പം വിശ്രമിച്ചാലെന്ന് .
സ്വസ്ഥമായൊന്നു  നടക്കാനും നില്‍ക്കാനും ഇരിക്കാനും കിടക്കാനും കഴിഞ്ഞെങ്കിലെന്ന് . പക്ഷെ ഒന്നും നടന്നില്ല.
എന്നാല്‍ ഇപ്പോഴിതാ ആഗ്രഹം നിറവേറിയിരിക്കുന്നു! ഞാനിപ്പോള്‍ ശരിക്കും കിടപ്പിലാണ്. ശ്വാസം വിടാനാകാതെ....ശബ്ദിക്കാനാകാതെ ...ഒന്നനങ്ങാന്‍ പോലുമാകാതെ......
ദൈവമേ.....
ഞാനെങ്ങോട്ടായിരുന്നു ഇതുവരെ നിര്‍ത്താതെ ഓടിക്കൊണ്ടിരുന്നത് ?
തിരക്കൊട്ടുമില്ലാത്ത ശവക്കുഴിയിലേക്കോ....?